ഷോൺ ഡിഡി

അമേരിക്കൻ റാപ്പ് ഗായകന്‍ ഷോണ്‍ ഡിഡി കോമ്പ്‌സിനെതിരേ വീണ്ടും ലൈംഗികാരോപണം. ന്യൂയോര്‍ക്ക് സിറ്റിയിലെ വീട്ടില്‍ ബേബിസിറ്ററായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ഡിഡിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്നതാണ് പുതിയ കേസ്. 24 വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് നിയമരേഖകള്‍ വ്യക്തമാക്കുന്നു.

ജോലി ചെയ്യുന്ന സ്ഥലത്തിറക്കാമെന്ന് അറിയിച്ച് കൗമാരക്കാരിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് സഹായികളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇറങ്ങേണ്ട സ്ഥലവും പിന്നിട്ട് വാഹനം പോയി. ബഹളം വെച്ചപ്പോള്‍ കുടിക്കാന്‍ പാനീയം തന്നു. അതോടെയാണ് പെണ്‍കുട്ടിക്ക് സ്വബോധം നഷ്ടപ്പെട്ടത്. പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിന് ശേഷം ഇതേവാഹനത്തില്‍ ഇവര്‍ പെണ്‍കുട്ടിയെ ജോലിസ്ഥലത്ത് ഇറക്കി വിടുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

തനിക്കെതിരേ ഉയര്‍ന്ന പുതിയ ആരോപണത്തില്‍ ഷോണ്‍ ഡിഡി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ലൈംഗീക പീഡനവുമായി ബന്ധപ്പെട്ട് ഇതുവരെ 20 കേസുകളാണ് ഡിഡിക്കെതിരേ പല കോടതികളിലായി എത്തിയിരിക്കുന്നത്. അതേസമയം ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ഡിഡിക്ക് ഇത്തരം കേസുകളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതികരിച്ചു.