പ്രതീകാത്മക ചിത്രം

കായംകുളം : സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. സി.പി.എം. കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമായ സക്കീര്‍ ഹുസൈനാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്. പത്തിയൂര്‍ പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ് സക്കീര്‍ ഹുസൈന്‍. സി.പി.എമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 49 പാര്‍ട്ടി അംഗങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതായി നേതാക്കന്‍മാര്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ. മുന്‍ മേഖലാസെക്രട്ടറി സമീറും ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് 27 പേരും ബി.ജെ.പി.യില്‍ ചേര്‍ന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പത്തിയൂരില്‍നിന്ന് 62 പേരും ദേവികുളങ്ങരയില്‍നിന്നു 96 പേരും ചേരാവള്ളി മേഖലയില്‍നിന്നു 49 പേരും കണ്ടല്ലൂരില്‍നിന്നു 46 പേരും പാര്‍ട്ടിയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി. ബാബു അടുത്തിടെ സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബിപിന്‍ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോള്‍ സി.പി.എം.വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നവരില്‍ ഏറിയ പങ്കും.

അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി. സുധാകരന്‍ – കെ. സുരേന്ദ്രന്‍

കായംകുളം : മന്ത്രിയായിരുന്നപ്പോള്‍ ഒരഴിമതിയും നടത്താത്ത ആളായിരുന്നു ജി. സുധാകരനെന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കായംകുളത്ത് ജനമുന്നേറ്റസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. നല്ല നേതാക്കളെയെല്ലാം പുറത്താക്കുന്നതാണ് സി.പി.എമ്മിന്റെ രീതി.

പാര്‍ട്ടിനേതാവ് എന്നനിലയിലും മന്ത്രി എന്നനിലയിലും മികച്ച പ്രകടനമാണ് ജി. സുധാകരന്‍ നടത്തിയത്. എന്നാല്‍, ഇപ്പോള്‍ ജി. സുധാകരന് സി.പി.എം. കറിവേപ്പിലയുടെ വിലപോലും നല്‍കുന്നില്ല. കോട്ടയത്ത് സുരേഷ്‌ക്കുറുപ്പിനെയും ഇതേപോലെ ഒതുക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.