പെരിയ ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതി കെ.മണികണ്ഠന്റെ വീട്ടിൽ സി.പി.എം.നേതാക്കൾ എത്തിയപ്പോൾ, പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നു. 21-ാം പ്രതി രാഘവൻ വെളുത്തോളി സമീപം.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ സി.പി.എം.ജില്ലാ നേതാക്കൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെട്ടവരുടെ വീടുകളിലെത്തി. ഞായറാഴ്ച രാവിലെ തുടങ്ങിയ സന്ദർശനം രാത്രിയോളം നീണ്ടു. ജയിലിലായ 14 പ്രതികളുടെയും വീടുകളിലെത്തി പാർട്ടി കൂടെയുണ്ടെന്നു പറഞ്ഞ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, മുൻ എം.എൽ.എ.യും ഇടതുമുന്നണി ജില്ലാ കൺവീനറുമായ കെ.പി.സതീഷ്ചന്ദ്രൻ, ഉദുമ എം.എൽ.എ.യും സംസ്ഥാന കമ്മിറ്റിയംഗവുമായ സി.എച്ച്.കുഞ്ഞമ്പു, തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ, മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സി.പി.എം.കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എം.സുമതി, സി.പി.എം. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരാണ് വീടുകളിലെത്തിയത്.
അതിനിടെ, മുൻ എം.പി.യും സി.പി.എം. മുൻ കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കരുണാകരനും പ്രതികളിൽ ചിലരുടെ വീടുകളിലെത്തി.പാർട്ടി കുടുംബങ്ങളാണിവർ. അവരെ ആശ്വസിപ്പിക്കാതിരിക്കാനികല്ലെന്ന് പറഞ്ഞാണ് നേതാക്കളുടെ വീടുകയറൽ. ‘ ഈ കേസുമായി പാർട്ടിക്കു ബന്ധമില്ലെന്ന് ആദ്യം മുതലേ പറഞ്ഞതാണ്. എന്നാൽ സി.പി.എമ്മിനെ ഉൾപ്പെടുത്തിയേ തീരു എന്ന കോൺഗ്രസിന്റെ വാശിക്ക് സി.ബി.ഐ.യും കൂട്ടുനിന്നു. ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞ് കുടുക്കാൻ നോക്കി.സാധിച്ചില്ല. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയാൽ അവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ട്.
ഭക്ഷണം പോലും കഴിക്കാതെ, കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് കഴിയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ തീരുമാനിച്ച് തന്നെയാണ് ഞങ്ങൾ പോയത്’- ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെയും വഹിച്ചുള്ള രണ്ട് പോലീസ് വാഹനങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. ഉച്ചകഴിഞ്ഞ് 3.25-ഓടെയാണ് തൃശ്ശൂർ അതിസുരക്ഷാ ജയിലിൽനിന്ന് ജീവപര്യന്തം തടവുകാരായ ഒൻപതുപേരെ എത്തിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാക്കനാട് ജില്ലാ ജയിലിൽനിന്ന് മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ അഞ്ച് പ്രതികളെയും വഹിച്ചുള്ള മിനി പോലീസ് വാനും ജയിലിനു മുന്നിലെത്തി.
ഉദുമ, പള്ളിക്കര ഭാഗങ്ങളിൽനിന്നുള്ള പാർട്ടിപ്രവർത്തകർ ഉച്ചയോടെ ജയിലിനുമുന്നിൽ എത്തിയിരുന്നു. അവർ മുദ്രാവാക്യം മുഴക്കിയാണ് പ്രതികളെ സ്വീകരിച്ചത്. ആദ്യ വാഹനത്തിൽനിന്ന് നാലാംപ്രതി കെ.അനിൽകുമാറും രണ്ടാമത്തെ വാഹനത്തിൽനിന്ന് മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമനുമാണ് ആദ്യം പുറത്തിറങ്ങിയത്. ശാന്തരായി ഒന്നും സംസാരിക്കാതെ ജയിലിനകത്തേക്ക്. കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ഏഴ് മണിക്കൂറിലധികം നീണ്ട ദീർഘ യാത്രയുടെ ക്ഷീണം പ്രതികളുടെ മുഖത്തുണ്ടായിരുന്നു. ആരും ഒന്നും സംസാരിച്ചില്ല. ആരെയും നോക്കിയില്ല. നേരേ ജയിലിനകത്തേക്ക്. ഉച്ചമുതൽ സെൻട്രൽ ജയിലിനു മുന്നിൽ കാഞ്ഞങ്ങാട്ടുനിന്നുള്ള പാർട്ടി പ്രവർത്തകരും പ്രതികളുടെ ബന്ധുക്കളുമെത്തിയിരുന്നു.
കോടതിനിർദേശപ്രകാരമാണ് പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒൻപതുപേർക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾതന്നെ ആവശ്യപ്പെട്ടിരുന്നു. അഞ്ചുവർഷം ശിക്ഷിച്ച പ്രതികളും ഇതേ ആവശ്യം പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽമാറ്റം.
അതേസമയം, നിയമപോരാട്ടം തുടരാനാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും തീരുമാനം. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്കെതിരേ വിധി വന്ന പശ്ചാത്തലത്തിൽ അപ്പീൽ പോകുമെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്.
ഒരുമാസം മുൻപ് വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് ഒടിഞ്ഞ ഇടംകൈയുമായാണ് കെ.വി.കുഞ്ഞിരാമൻ ജയിലിൽ എത്തിയത്. ഇനി ഒരാഴ്ചകൂടി പ്ളാസ്റ്ററിടേണ്ടി വരും.
