പ്രതീകാത്മക ചിത്രം

ബെംഗളൂരു : കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.