ഉമ തോമസ് എം.എൽ.എ

കൊച്ചി : കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എം.എൽ.എ യുടെ ആരോ​ഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്.

ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നെങ്കിൽക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കൂടാതെ കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളായതിനാലും വെന്റിലേറ്ററിൽ നിന്ന് മാറ്റി തീവ്രപരിചരണം തുടരാൻ വിദഗ്ധസംഘം തീരുമാനിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

എം.എൽ.എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാടകവീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പ്. പാലാരിവട്ടം പൈപ്പ് ലൈൻ ജങ്ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മറ്റൊരു വാടക വീട്ടിലാണ് ഉമ തോമസും കുടുംബവും താമസിക്കുന്നത്. സ്വന്തം വീട്ടിലേക്കു മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ളതാണ് കുറിപ്പ്. വാടകവീട്ടിലെ എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ടായിരുന്നു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിലേക്ക്‌ തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.