മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.ശിവൻകുട്ടിയും വെള്ളാർമല സ്കൂളിലെ കുട്ടികൾക്കൊപ്പം

തിരുവനന്തപുരം ∙ ‘‘സാറെ ഞങ്ങടെ സ്‌കൂള് ഞങ്ങടെ സ്ഥലത്തു തന്നെ ഞങ്ങള്‍ക്കു വേണം’’ – മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത് അതു മാത്രമാണ്. ചിരിയോടെ മുഖ്യമന്ത്രി കുട്ടികള്‍ പറഞ്ഞതു കേട്ടു. ‘‘നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂളല്ലേ, നിങ്ങടെ അവിടെത്തന്നെ ഉണ്ടാകും’’ എന്നു പറഞ്ഞത് കുട്ടിയുടെ നെറുകയില്‍ തട്ടി ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടന വേദിയിൽ വെള്ളാർമല സ്കൂളിലെ ഏഴു കുട്ടികൾ സംഘനൃത്തം കളിച്ചിരുന്നു.

സ്‌കൂള്‍ കലോത്സവ വേദയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസമന്ത്രിയും ഫോട്ടോ എടുക്കാന്‍ എത്തിയപ്പോഴാണ് കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചത്. സംഘനൃത്തത്തിനെത്തിയ ഏഴു കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേർ ദുരന്തത്തിന്റെ ഇരകളും. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു. 1100 വിദ്യാർഥികളാണ് വെള്ളാർമല ജിവിഎച്ച്എസിലും മുണ്ടക്കൈ എല്‍പി സ്കൂളിലുമായി പഠിച്ചിരുന്നത്.