മാത്യു കുഴൽനാടൻ,വീണ വിജയൻ,കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതി അടച്ചെന്ന വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വിവരാവകാശനിയമം പ്രകാരം ലഭിച്ച വിവരങ്ങൾ പങ്കുവെച്ചായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം.

‘ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഞാന്‍ വ്യക്തമായി പറഞ്ഞതാണ് 1.72 കോടി രൂപയ്ക്ക് നികുതിയടച്ചു എന്ന സിപിഎം വാദം തെറ്റാണെന്ന് തെളിയിച്ചാല്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോയെന്ന്. നികുതിയടച്ചു എന്ന് തെളിയിക്കാനെന്ന പേരില്‍ ധനമന്ത്രിയെ കൊണ്ടുവന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നു ഇത് കത്തല്ല ക്യാപ്‌സൂളാണെന്ന്. ജിഎസ്ടി വരുന്നത് 2017-ലാണ്. അതിനു മുമ്പ് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷനായിരുന്നു. സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷനില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ ട്രാന്‍സിഷന്‍ ഫോമാണ് ഫയല്‍ ചെയ്യേണ്ടത്. അപ്പോള്‍ അതിനു മുമ്പ് നികുതി അടച്ചതിന്റെ വിവരങ്ങള്‍ ജിഎസ്ടി പോര്‍ട്ടലില്‍ കാണിക്കും. ഞാന്‍ ഉന്നയിച്ച വാദം സത്യമാണെന്ന് തെളിയിക്കാന്‍ വിവരവാകാശപ്രകാരം അപേക്ഷ നല്‍കി. മൂന്നാമത്തെ അപ്പീലിലാണ് മറുപടി ലഭിക്കുന്നത്.

ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമായ വീണയുടെ REG 1 പ്രകാരം സേവനനികുതി രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഇതിന്റെ അഭാവത്തില്‍ വീണ പഴയ സേവനനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ വീണ നല്‍കിയ സേവനനികുതി വകുപ്പിന്റെ വിശദാംശങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല. എന്നാണ് ലഭിച്ച മറുപടി. ഇതില്‍ നിന്ന് ജിഎസ്ടിക്കു മുമ്പ് വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാം.’ മാത്യു കുഴൽനാടൻ പറഞ്ഞു.