വി.ഡി സതീശന്‍

കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതും തെളിവുനശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎമ്മും സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനുവേണ്ടി ചെലവാക്കി. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. തെളിവുനശിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താനായി പോലീസിനെ ദുരുപയോഗം ചെയ്തത് സര്‍ക്കാരാണ്. ഇതിനെല്ലാം നേതൃത്വം കൊടുത്ത പാര്‍ട്ടിയാണല്ലോ കേരളം ഭരിക്കുന്നതെന്നോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. – പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. ധാര്‍മികതയുടെ വിജയമാണിത്. പ്രതികളെ രക്ഷിക്കാനായി ഒരുകോടിയോളം രൂപ നികുതിപ്പണത്തില്‍ നിന്ന് ചെലവാക്കി. ഈ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്ന് ആവശ്യപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളോടും കുടുംബത്തോടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ക്ഷമാപണം നടത്തണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈ കേസ് ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് കൊടുക്കുന്ന സന്ദേശമെന്താണ്. ആരേയും ആര്‍ക്കും കൊല്ലാമെന്നല്ലേ. എന്ത് കാരണത്തിന്റെ പേരിലാണ് കുട്ടികളെ കൊന്നത്. തങ്ങള്‍ നീതി വാങ്ങുന്നതുവരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.