പ്രതീകാത്മക ചിത്രം

ചെന്നൈ : അണ്ണാ സര്‍വകലാശാല കാംപസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.

കന്യാകുമാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം കാംപസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്.

കാംപസിനുള്ളിലേയും സമീപത്തേയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

രണ്ട് പേര്‍ ചേര്‍ന്ന് സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡനം നടത്തിയത് എന്നാണ് പെണ്‍കുട്ടി ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തില്‍ ഒരാൾ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ പോലീസ് മനസ്സിലാക്കുന്നത്.