പ്രതീകാത്മക ചിത്രം

ജയ്പുർ : ഭൂമി തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ 40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു. ജലോറിലെ സെയ്ല സ്വദേശിയായ കുക്കി ദേവിയാണ് ആക്രമണത്തിന് ഇരയായത്. മുറിച്ചെടുത്ത മൂക്ക് ബാഗിലാക്കി പാലിയിലെ ആശുപത്രിയിൽ ഇവർ എത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മിൽ തർക്കമുണ്ടായിരുന്നു.

മരുമകൾക്കും അവരുടെ മകനുമൊപ്പം തർക്കസ്ഥലം സന്ദർശിക്കാനായി പോയപ്പോൾ അനന്തരവനായ ഓംപ്രകാശും മറ്റു ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. തർക്കത്തിനിടെ ഓംപ്രകാശ് കത്തി ഉപയോഗിച്ച് കുക്കി ദേവിയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.

മുറിച്ചെടുത്ത മൂക്ക് ബാഗിലാക്കി പാലിയിലുള്ള ബംഗാർ ആശുപത്രിയിലേക്കാണ് കുക്കി ദേവി ആദ്യം പോയത്. പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം ജോദ്പുരിലെ ആശുപത്രിയിലേക്ക് ഇവരെ റഫർ ചെയ്തു. പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ മൂക്ക് കൂട്ടിച്ചേർക്കാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.