പ്രതീകാത്മക ചിത്രം
മൂന്നാർ : പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പതിനേഴുകാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. പിടികൂടാൻ ശ്രമിച്ച എസ്.ഐ.യുടെ വിരൽ ഇയാൾ കടിച്ചുമുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്നവീഡിയോകളും ചിത്രങ്ങളും പകർത്തി.
ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ച കുട്ടിയെ വീഡിയോകൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് മൂന്നാർ എസ്.ഐ. അജേഷ് കെ.ജോൺ, എസ്.സി.പി.ഒ. മാരായ ഡോണി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിൽനിന്ന് ഇയാളെ പിടികൂടി.
കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും സുഹൃത്തുക്കളുംചേർന്ന് പോലീസിനെ ആക്രമിച്ചു. എസ്.ഐ.യുടെ വിരൽ ഇയാൾ കടിച്ചുമുറിച്ചു. എന്നാൽ പോലീസ് സാഹസികമായി ഇയാളെ കീഴ്‌പ്പെടുത്തി മൂന്നാറിലെത്തിച്ചു. തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
