മുഷ്താഖ് മൊഹമ്മദ് ഖാൻ,ശക്തി കപൂർ
സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുന്‍കൂര്‍ പണം നല്‍കി സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘത്തെ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് സിനിമ-സീരിയല്‍ നടന്‍ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടു പോവുകയും 12 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ രീതിയില്‍ പ്രമുഖ നടന്‍ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും സംഘം പദ്ധതിയിട്ടിരുന്നതായി ബിജ്‌നോര്‍ എസ്.പി അഭിഷേക് ഷാ അറസ്റ്റ് വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി.
സാര്‍ഥക് ചൗധരി, സബിയുദ്ദീന്‍, അസീം, ശശാങ്ക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.04 ലക്ഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മീററ്റിലെ ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കാനെന്ന് പറഞ്ഞായിരുന്നു ഒക്ടോബര്‍ 15-ന് സംഘം മുഷ്താഖ് മൊഹമ്മദ് ഖാനെ ബന്ധപ്പെടുന്നത്. ഇതിലൊരാളായ ലാവി എന്ന വിളിപ്പേരുള്ള രാഹുല്‍ സെയ്‌നി 25,000 രൂപ മൂന്‍കൂറായി നൽകുകയും വിമാനടിക്കറ്റ് അയച്ചുകൊടുക്കുകയും ചെയ്തു. നവംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഖാനെ ഒരു ടാക്‌സിയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ഷിക്കാന്‍ജി എന്ന ഷോപ്പിലേക്കായിരുന്നു നടനെ ആദ്യം കൊണ്ടുപോയത്.
അവിടെനിന്ന് ബലമായി മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയും കൂടുതല്‍ ആളുകള്‍ എത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് നേരത്തെ പണമയച്ചുകൊടുത്ത ലാവിയുടെ വീട്ടില്‍ തടവിലാക്കുകയും ചെയ്തു. ഇതിനിടെ സംഘാംഗങ്ങള്‍ നടന്റെ ബാങ്ക് അക്കൗണ്ടും പാസ്‌വേര്‍ഡും കൈക്കലാക്കിയിരുന്നു.
നവംബര്‍ 20-ന് രാത്രി ഇവര്‍ മദ്യപിച്ച് ബോധരഹരായി ഉറങ്ങിയ സമയത്ത് വീട്ടില്‍നിന്ന് പുറത്തുകടന്ന മുഷ്താഖ് മൊഹമ്മദ് ഖാന്‍ അടുത്തുള്ള പള്ളിയില്‍ എത്തുകയും പ്രദേശ വാസികളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 21-ന് തട്ടിപ്പുകാര്‍ കൈക്കലാക്കിയ നടന്റെ ബേങ്ക് അക്കൗണ്ട് വിവരം ഉപയോഗിച്ച് മീററ്റിലേയും മുസാഫര്‍ നഗറിലേയും ഷോപ്പിങ് മാളില്‍ നിന്ന് 2.2 ലക്ഷം രൂപ പിന്‍വലിച്ചാതായും പോലീസ് പറഞ്ഞു. നടന്‍ ശക്തികപൂറിന് ഇതേ പരിപാടിയില്‍ പങ്കെടുക്കാന്‍ അഞ്ച് ലക്ഷമാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, കൂടുതല്‍ പണം ചോദിച്ചതോടെ പദ്ധതി നടക്കാതെ പോവുകയായിരുന്നു. സ്ത്രീ 2, വെല്‍കം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മുഷ്താഖ്.
ഇതിനുമുമ്പ് ഹാസ്യനടന്‍ സുനില്‍ പാലിനെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു സുനില്‍ പാലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. തന്റെ കണ്ണുകെട്ടിയെന്നും മോചനദ്രവ്യമായി ആദ്യം 20-ലക്ഷവും പിന്നീട് 10 ലക്ഷവും ചോദിച്ചെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ 7.50 ലക്ഷം രൂപ നല്‍കിയതിന് ശേഷമാണ് വിട്ടയച്ചതെന്നും നടന്‍ പ്രതികരിച്ചിരുന്നു.
