പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇനി മുതൽ വാഹനങ്ങള്‍ ഏത് ആർടി ഓഫിസിൽ വേണമെങ്കിലും റജിസ്റ്റർ ചെയ്യാം. വാഹന റജിസ്ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ റജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫിസിൽ വേണമെങ്കിലും വാഹനം റജിസ്റ്റർ ചെയ്യാം.

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ മുൻപ് വാഹന റജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ. എന്നാൽ ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർടിഒ പരിധിയിലും വാഹന റജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണറുടെ നിർദേശം.