മധ്യ സിറിയൻ നഗരമായ ഹമ പിടിച്ചെടുത്തതിന് പിന്നാലെ പരേഡ് നടത്തുന്ന ബഷാർ അൽ അസദ് സർക്കാർ വിരുദ്ധർ | Photo: AFP

ന്യൂഡല്‍ഹി : സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അറിയിക്കുന്നുണ്ട്.

നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍, ലഭ്യമായ വിമാനസര്‍വീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു. അതിന് സാധിക്കാത്തവര്‍ സുരക്ഷയുടെ കാര്യത്തില്‍ കഴിയുന്നത്ര മുന്‍കരുതല്‍ സ്വീകരിക്കാനും പുറത്തുള്ള യാത്രകള്‍ ചുരുക്കാനും നിര്‍ദേശത്തിലുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മെയില്‍ വിലാസവും വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധ സംഘങ്ങളും പോരാട്ടത്തിനിറങ്ങിയതോടെയാണ് സിറിയയില്‍ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം കടുത്തത്. അസദ് ഭരണകൂടത്തെ താഴെയിറക്കലാണ് വിമതരുടെ ലക്ഷ്യം.