രമേശ് ചെന്നിത്തല

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായത്. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

യൂണിറ്റിന് 4.15 രൂപ മുതല്‍ 4.29 രൂപ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി, പകരം 10.25 രൂപമുതല്‍ 14.30 രൂപ വരെ നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുത ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

’25 വര്‍ഷത്തേക്കുള്ള കരാറായിരുന്നു 2016-ല്‍ ആര്യാടന്‍ മുഹമ്മദ് ഒപ്പിട്ടത്. 465 മെഗാവാട്ടിന്റെ നാലുകരാറുകള്‍ സര്‍ക്കാര്‍ 2023-ല്‍ റദ്ദാക്കി. നിസ്സാരകാര്യം പറഞ്ഞാണ് റെഗുലേറ്ററി കമ്മിഷന്‍ കരാര്‍ റദ്ദാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വില്‍സണ്‍, സിപിഎമ്മിന്റെ ഓഫീസേഴ്‌സ് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവരാണ് റെഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്’, ചെന്നിത്തല പറഞ്ഞു.

അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്.പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രമേ ഇത്രയും വലിയ അഴിമതി നടക്കുകയുള്ളൂ. അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ . അത് സാദ്ധ്യമാക്കാന്‍ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടത്തം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.