സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയും മകനും ഡി. വൈ. എഫ്. ഐ നേതാവുമായ മിഥുൻ മുല്ലശേരിയും ബിജെപിയിൽ അംഗത്വമെടുത്തു (Photo:Facebook/K.Surendran)

തിരുവനന്തപുരം ∙ സിപിഎം വിട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കും മകന്‍ മിഥുന്‍ മുല്ലശേരിക്കും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മംഗലപുരത്തെ സഹകരണ മേഖലയെക്കുറിച്ചും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും പല കാര്യങ്ങളും ഉടനെ തന്നെ വെളിപ്പെടുത്തുമെന്ന് മധു മുല്ലശേരി പറഞ്ഞു.

പല ജില്ലകളില്‍നിന്നും കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം സിപിഎം അവരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സിപിഎം കേരളത്തില്‍ അസ്തമിക്കാന്‍ പോവുകയാണ്. പിണറായി വിജയന്റെ കാലത്ത് തന്നെ പാര്‍ട്ടിയുടെ ഉദകക്രിയ നടക്കും. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കായംകുളം ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബുവിനെതിരെ രണ്ടര വര്‍ഷം മുന്‍പുള്ള പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരിക്കുകയാണ്. ഗാര്‍ഹിക പീഡനമാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്. മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.