സംഭലിലേക്ക് യാത്ര തിരിച്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗാസിപുർ അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ വാഹനത്തിന് പുറത്ത് ഇറങ്ങിയപ്പോൾ

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പൊലീസ് തടഞ്ഞു. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് തടഞ്ഞത്. ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പൊലീസ് വാഹനങ്ങൾ റോഡിനു കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി. ഡൽഹി–മീററ്റ് റോഡ് ഭാഗികമായി അടച്ചു. യുപി അതിർത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ട്.

ഗാസിപൂർ അതിർത്തിയിലെത്തിയ സംഘത്തെ പൊലീസ് തടയുന്നു

രാഹുൽഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭല്‍ ഉറപ്പായും സന്ദർശിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. റോഡുകൾ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോൺഗ്രസിനെതിരെ ജനരോഷം ഉയർത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് യുപി അതിർത്തിയിലേക്ക് എത്തുന്നത്. രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ രണകൂടം അനുമതി നൽകിയിട്ടില്ല.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭൽ യാത്ര തടയാൻ ഡൽഹി–യുപി അതിർത്തി ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുന്നു

യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പുറത്തു നിന്നുള്ളവർ ഇവിടേക്ക് എത്തുന്നതിന് നേരത്തേ തന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. ഇതു 10 വരെ തുടരും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനൽ കമ്മിഷണറുടെ വാദം.