ബിപിൻ സി. ബാബു | Facebook/ Adv Bipin C Babu

കായംകുളം : ആലപ്പുഴയില്‍ സിപിഎം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാര്‍ട്ടി വിടുന്നത്. 2021-23 കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

നേരത്തേ കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ൽ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിപിൻ സി. ബാബു ആരോപണമുന്നയിച്ചിരുന്നു. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നും ബിപിൻ പറഞ്ഞിരുന്നു. അതിനിടെ പാര്‍ട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ ബിപിന്‍ സി. ബാബുവിനെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബറില്‍ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ബിപിന്‍ ബാബുവിനോട് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ മാര്‍ച്ച് 26-ന്‌ സിപിഎം സംസ്ഥാനസെക്രട്ടറിഎം.വി. ഗോവിന്ദന് കത്തുമെഴുതി.

തനിക്കെതിരായ ആരോപണങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ പാര്‍ട്ടി സെക്രട്ടറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാനാണെന്ന് ബിപിന്‍ ബാബു ആരോപിച്ചിരുന്നു. എം.എസ്.എം. കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോപണം നേരിട്ടയാളാണ് കെ.എച്ച്. ബാബുജാന്‍. പിന്നാലെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എൽ. പ്രസന്നകുമാരി പാർട്ടി വിട്ടിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് അവർ ആരോപിച്ചത്.