നാവികസേന കെ.ഫോർ മിസൈൽ പരീക്ഷിച്ചപ്പോൾ | Photo: https://x.com/Defencecore

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയകരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘട്ടില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന. 3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്. പരീക്ഷണം ബുധനാഴ്ച നാവികസേന വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഐ.എന്‍.എസ് അരിഘട്ടും കെ.ഫോര്‍ മിസൈലും ഇനി പോര്‍മുഖത്തെ നാഴികക്കല്ലായി മാറും.

ഇന്ത്യന്‍ നാവികസനയുടെ രണ്ട് ആണവ അന്തര്‍വാനികളാണ് ഐ.എന്‍.എസ് അരിഘട്ടും ഐ.എന്‍.എസ് അരിഹന്തും. ഐ.എന്‍.എസ് അരിഘട്ട് കഴിഞ്ഞ ഓഗസ്ത് മാസമാണ് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്. ഇത്തരം അന്തര്‍വാഹനികളില്‍നിന്ന് തൊടുത്തുവിടാന്‍ പറ്റുന്ന രീതിയില്‍ പ്രത്യേകം തയ്യറാക്കിയതാണ് കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) കെ.ഫോര്‍ മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതാണിപ്പോള്‍ പൂര്‍ണ വിജയത്തിലേക്കെത്തിയിരിക്കുന്നത്.

2018-ല്‍ ആണ് ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് സേനയുടെ ഭാഗമാവുന്നത്. 2024 ഓഗസ്തില്‍ ദീര്‍ഘദൂര മിസൈല്‍ വാഹക ശക്തിയുള്ള ഐ.എന്‍.എസ് അരിഘട്ടും സേനയുടെ ഭാഗമായി. അടുത്തുവര്‍ഷത്തോടെ മൂന്നാമത്തെ അന്തര്‍വാഹനിയേയും കമ്മിഷന്‍ ചെയ്യാനാവുമന്നാണ് സൈന്യം കരുതുന്നത്.