3 വയസ് വരെ കുഞ്ഞിനെ പുറം ലോകം കാണിക്കാതെ സൂക്ഷിച്ച ഡ്രോയർ. Image Credit: Cheshire Police
ലണ്ടൻ ∙ അവിഹിത ബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ 3 വർഷത്തോളം ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയ സ്ത്രീക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളിൽ നിലവിലുള്ള പങ്കാളി പോലും അറിയാതെ ആയിരുന്നു കുട്ടിയെ വളർത്തിയത്. പകൽ വെളിച്ചം കാണാതെയും ജനനം നൽകിയ സ്ത്രീയുടെ അല്ലാതെ മറ്റൊരാളുടെ മുഖം കാണാതെയും കൊടും കുറ്റവാളികൾ ജയിലിൽ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയായിരുന്നു കുട്ടിയുടേത്.
2020 മാർച്ചിൽ ചെഷയറിലെ വീട്ടിൽ ബാത്ത് ടബ്ബിലാണ് പെൺകുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുക ആയിരുന്നു. 2023 ഫെബ്രുവരിയിൽ സ്ത്രീയുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരിവായത്. പോഷകാഹാരക്കുറവ് മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ ജനനം റജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് കേസെടുത്ത ചെഷെയർ പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവുമായി തനിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി സ്ത്രീ പിന്നീട് വെളിപ്പെടുത്തി.

3 വയസ് വരെ കുഞ്ഞിനെ പുറം ലോകം കാണിക്കാതെ സൂക്ഷിച്ച ഡ്രോയർ. Image Credit: Cheshire Police
താൻ ഗർഭിണിയാണെന്ന് അയാളോട് പറയാൻ ആഗ്രഹിച്ചില്ലെന്ന് നിയമപരമായ കാരണങ്ങളാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. മെഡിക്കൽ വിദഗ്ധർ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ അവൾക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കുട്ടിയെ ഡ്രോയറിനുള്ളിൽ തളച്ചിട്ട സ്ത്രീക്ക് 7 വർഷം തടവാണ് ചെസ്റ്ററിലെ കോടതിയിൽ ജഡ്ജ് സ്റ്റീവൻ എവററ്റ് വിധിച്ചത്.
