റവന്യു ജില്ല സ്കൂൾ കലോത്സവം നടക്കുന്ന നെയ്യാറ്റിൻകര ഗവ.ബോയ്സ് സ്കൂളിലെ പ്രധാന വേദിയുടെ മുന്നിലെ ഇരുപതടിയോളം ഉയരമുള്ള കൊടിമരത്തിൽ കയർ കെട്ടാനായി ഇതേ സ്കൂളില പ്ലസ്ടു വിദ്യാർഥി സംഘാടകരുടെ നിർദേശപ്രകാരം കയറിയപ്പോൾ. കെ.അൻസലൻ എംഎൽഎ ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെയാണ് സംഘാടകരുടെ നിർദേശ പ്രകാരം കുട്ടിയെ ഇരുമ്പ് കമ്പിയിലുള്ള കൊടിമരത്തിൽ കയറ്റിയത്.
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിദ്യാർഥിയെ സുരക്ഷാ മുൻകരുതലില്ലാതെ കൊടിമരത്തിൽ കയറ്റിയതുൾപ്പെടെ 3 വിവാദ സംഭവങ്ങളിൽ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ റിപ്പോർട്ട് തേടി.
കാട്ടാക്കട പൂവച്ചൽ വിഎച്ച്എസ്എസിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും മർദനമേറ്റ സംഭവത്തിലും ഉടുമ്പൻചോല സ്ലീവാമലയിൽ സ്കൂൾ വിദ്യാർഥിയെക്കൊണ്ടു ഛർദി വാരിപ്പിച്ചു എന്ന പരാതിയിലും ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം.
ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ചു പ്ലസ് വൺ വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തയെത്തുടർന്ന് അധ്യക്ഷൻ കെ.വി.മനോജ് കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കലോത്സവം സംഘാടക സമിതി കൺവീനർ എന്നിവരോടു റിപ്പോർട്ട് തേടി.
