കെ. സുരേന്ദ്രൻ

പാലക്കാട് : പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനുണ്ടെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ പദവയില്‍ നിക്കണോ പോകണമോയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും പറഞ്ഞു.

പാര്‍ട്ടിയില്‍ ചില കോണ്‍ഗ്രസ് അനുകൂലികളുണ്ടെന്ന സൂചനയും സുരേന്ദ്രന്‍ നല്‍കി. ചില തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫുമായി സഹകരിക്കാത്തതിന്റെ ചൊരുക്ക് ചിലര്‍ക്കുണ്ട്. അവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചുതമലപ്പെടുത്തിയ കുമ്മനം രാജശേഖരനെ ആയിരുന്നു. മൂന്ന് പേരുകള്‍ അവിടെ വന്നു. ഇത് വിശദമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ചര്‍ച്ച നടത്തി. നിര്‍ഭാഗ്യവശാല്‍ പട്ടികയില്‍ വന്ന രണ്ട് ആളുകള്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഈ നോട്ടോട് കൂടിയാണ് ഞാന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം ഏതെങ്കിലും ഒരു വ്യക്തി നടത്തുന്ന പതിവ് ബിജെപിയില്‍ ഇല്ല. കൃഷ്ണകുമാറും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.