പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് തടസപ്പെടുന്നത് കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും സഭ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഈ സമ്മേളനത്തിന് ഏറെ പ്രത്യേകതയുണ്ടെന്നും ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന് ഇടയിലാണ് പാര്‍ലമെന്റ് സമ്മേളനമെന്നും മോദി പറഞ്ഞു. പാർലമെന്റ്‌ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ചയാണ് തുടക്കമാവുന്നത്. അദാനിക്കെതിരേ യു.എസ്. കോടതി കേസെടുത്തതും മണിപ്പുരിലെ കലാപവും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാനാണ്‌ സാധ്യത.

ഡിസംബർ 20 വരെയാണ് പാർലമെന്റ് സമ്മേളനം. ഇതിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച സർവകക്ഷിയോഗം ചേർന്നിരുന്നു. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. അദാനി വിഷയം ചർച്ചചെയ്യുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബിസിനസ് ഉപദേശകസമിതിയാണെന്നും പ്രധാനമന്ത്രിക്കും സമിതിക്കും മുൻപാകെ വിവരമറിയിക്കാമെന്നും സർവകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിപക്ഷാംഗങ്ങൾ വിഷയമുന്നയിച്ചപ്പോഴാണ്‌ മന്ത്രിയുടെ പ്രതികരണം.

26-ന് ഭരണഘടനാദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എം.പി.മാരെ അഭിസംബോധനചെയ്യും. ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്കും 26-ന്‌ തുടക്കമാകും.