പ്രതീകാത്മക ചിത്രം

ആഗ്ര : ഭാര്യയെ ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് ഭര്‍ത്താവ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. ആഗ്രയിലെ സീതാ നഗര്‍ ഏരിയയിലെ എത്മദൗള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

12 വയസുള്ള മകനുള്ള ജോലിക്കാരിയായ യുവതിക്കാണ് ഈ ദുരനുഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; യുവതിയുടെ ഭര്‍ത്താവ് എല്ലാ മാസവും ഏതാനും ദിവസങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാറുള്ളത്. സെപ്റ്റംബറില്‍ ഒരുദിവസം ഇയാള്‍ ആഗ്രയിലെ അച്നേരയില്‍ താമസിക്കുന്ന സുഹൃത്തിനൊപ്പമാണ് വീട്ടിലെത്തിയത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങി അവര്‍ ഒന്നിച്ച് അത്താഴം കഴിച്ചു. ശേഷം യുവതി മകനൊപ്പം ഉറങ്ങാന്‍ പോയി. അടുത്ത ദിവസം ഭര്‍ത്താവ് യുവതിയോട് 5000 രൂപ ആവശ്യപ്പെട്ടു. യുവതി അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ഭാര്യയെ വിളിച്ച് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞതോടെയാണ് ഇയാള്‍ ബലാത്സംഗ ദൃശ്യം യുവതിയുടെ ഫോണിലേക്ക് അയച്ചുകൊടുത്തത്. താന്‍ ബലാത്സംഗത്തിന് ഇരയായതായി അപ്പോഴാണ് യുവതി മനസിലാക്കുന്നത്. ഭര്‍ത്താവ് ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെടുന്നത്.