രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട് : വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ബൂത്തിൽ നിലവിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇരുവിഭാഗവും പ്രദേശത്ത് തന്നെ തുടരുന്നുമുണ്ട്. പ്രവർത്തകരെ അനുനയിപ്പിച്ച് പിന്തിരിപ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

എന്നാൽ, ആരോപണം തള്ളി രാഹുൽ രംഗത്തെത്തി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ഞാന്‍ വന്നപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുന്നു. സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.

“വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതി. എന്നാല്‍, വോട്ടര്‍മാര്‍ പ്രബുദ്ധരായതുകൊണ്ട് അവര്‍ വോട്ടുചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ വലിയ ക്യൂ അനുവഭപ്പെട്ടിരുന്നു. അസ്വസ്ഥതയും പരാജയഭീതിയുമാണ് ഇവര്‍ക്ക്. രാവിലെ മുതല്‍ എല്ലാ സ്ഥാനാര്‍ഥികളും എല്ലാ ബൂത്തിലും കയറുന്നുണ്ട്”, രാഹുൽ പറഞ്ഞു.

“അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയത്. ഞാന്‍ ചെന്നപ്പോള്‍ ബിജെപിയുടെ ബൂത്ത് ഏജന്റ് ആദ്യം തര്‍ക്കം ഉന്നയിച്ചു. തൊട്ടുപിന്നാലെ സിപിഎം ബൂത്ത് ഏജന്റും പ്രശ്‌നമുണ്ടാക്കി. ആദ്യം ബൂത്തില്‍ കയറരുത് എന്ന് പറഞ്ഞു. പിന്നെ ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോള്‍ അറിയമല്ലോ”, രാഹുൽ കൂട്ടിച്ചേർത്തു.