മിഥുന്റെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നു

തിരുവനന്തപുരം : നെടുമങ്ങാട് യുവാവ് മിന്നലേറ്റ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ വെച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11:30-ഓടെ മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപാറയിൽ എത്തിയിരുന്നു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയിൽ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്.

ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷെെനു താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് രണ്ടുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മിഥുൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.