സുരേഷ് ഗോപി

തൃശ്ശൂര്‍ : പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ. നേതാവിന്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്.

ആംബുലന്‍സ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കും യാത്രചെയ്യേണ്ട വാഹനമാണ്. എന്നാല്‍, സുരേഷ് ഗോപി അങ്ങനെയല്ല ഉപയോഗിച്ചത്. ഇതിന് പുറമെ തൃശ്ശൂര്‍പൂര സമയത്ത് ആംബുലന്‍സുകള്‍ക്കെല്ലാം പോകാന്‍ കൃത്യമായ വഴി മുന്‍കൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു. മന്ത്രിമാര്‍ക്ക് പോലും പൂര നഗരിയിലേക്ക് എത്താന്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതൊക്കെ ലംഘിച്ചാണ് വാഹനത്തിലെത്തിയതെന്നും മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.

ആദ്യം ആംബുലന്‍സില്‍ കയറിയില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി പിന്നീട് അത് തിരുത്തി യാത്ര ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കേരളപോലീസുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും സി.ബി.ഐ. വന്നാലെ മൊഴിയെടുക്കന്‍ സമ്മതിക്കൂവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.