ലേസർ അയൺ ബീം

ജെറുസലേം : ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും മിസൈലുകള്‍ ഉപയോഗിച്ചുള്ള യുദ്ധത്തിന് പറ്റിയ പ്രതിരോധമാര്‍ഗമാണ് ലേസര്‍ അയണ്‍ ബീമുകളെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ അയണ്‍ ബീമിന് 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകര്‍ക്കാന്‍ കഴിയും, ഇയാല്‍ സമീര്‍ വ്യക്തമാക്കി.

എലിബിറ്റ് സിസ്റ്റവുമായി ചേര്‍ന്ന് റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് പുതിയ ലേസര്‍ അയണ്‍ ബീം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇസ്രയേലിന് നേരെയുള്ള ഹിസ്ബുള്ളയുടെയും ലെബനനിന്റെയും ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആയുധം മിനുക്കിയെടുക്കുന്നതെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

റോക്കറ്റുകളും മിസൈലുകളും തടസ്സപ്പെടുത്തുന്നതിന് ഇതിനകം തന്നെ ശ്രദ്ധനേടിയ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമില്‍ നിന്ന് വ്യത്യസ്തമായി, അയണ്‍ ബീം ‘അഭൂതപൂര്‍വമായ കൃത്യതയോടെ’ മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാനുള്ള ഒരു അത്യാധുനിക ലേസര്‍ സംവിധാനമാണ്.