ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി

ബെയ്റൂട്ട് ∙ ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല.

അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറ​യുന്നത്. കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.