മർദനമേറ്റ ആദിൽ ഷിജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
മാവേലിക്കര : ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് നഗ്നചിത്രങ്ങളെടുത്തതായി പരാതി. ദിവസം മുഴുവൻ നീണ്ട മർദനത്തിൽ അവശനായ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെയും അജീനയുടെയും മകൻ ആദിൽ ഷിജി(19)ക്കാണു മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർഥിക്കും മർദനമേറ്റു. ഇവർ പഠിക്കുന്ന ബെംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മർദനമെന്ന് കുടുംബം എസ്.പി. ക്കു നൽകിയ പരാതിയിൽ പറയുന്നു.
റാന്നി സ്വദേശി റെജി ഇമ്മാനുവൽ, നിലമ്പൂർസ്വദേശി അർജുൻ എന്നിവരാണു മർദിച്ചതെന്ന് ആദിൽ പറഞ്ഞു. റെജി റാന്നിയിൽ വിദ്യാഭ്യാസ കൺസൾറ്റൻസി സ്ഥാപനം നടത്തുന്നു. റെജിയുടെ ബിസിനസ് പങ്കാളിയാണ് അർജുൻ. സ്ഥാപനം വഴി കോളേജിൽ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാൻ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.
ഒന്നാംവർഷ വിദ്യാർഥിയായ ആദിൽ ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. റെജിയും അർജുനും വിളിപ്പിച്ചതനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദിൽ പറഞ്ഞു. മുറിയിൽ കയറ്റിയശേഷം റെജിയും അർജുനും വാതിൽ അടച്ചു. തുടർന്ന് കൈയും കാലും കെട്ടിയിട്ടു തല്ലുകയായിരുന്നു.
വടികൊണ്ട് പാദത്തിലും ശരീരമാസകലവും അടിച്ചു. മൊബൈൽ ഫോണും മറ്റും പിടിച്ചുവെച്ചു. വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിച്ചെന്നും വിദ്യാർഥികൾക്ക് മറ്റൊരു കോളേജിൽ പ്രവേശനം നൽകാനിടപെട്ടു എന്നും മുദ്രപ്പത്രത്തിൽ ബലംപ്രയോഗിച്ച് എഴുതിവാങ്ങി. വിവരം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് ഇവരെ മോചിപ്പിച്ചത്.
അറനൂറ്റിമംഗലം സ്വദേശിയായ രാഹുൽ പറഞ്ഞാണ് ആദിലിന്റെ അച്ഛൻ ഷിജി വിവരമറിഞ്ഞത്. സുഹൃത്തുക്കൾ ആദിലിനെ തീവണ്ടിയിൽ കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകും.
