സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന് | Photo:’X’@KumaarSaagar

ന്യൂഡൽഹി : ഡൽഹിയിൽ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന് ക്രൂര മർദനം. രാംഫാൽ എന്ന വ്യക്തിക്കാണ് മർദനമേറ്റത്. വടക്കൻ ഡൽഹിയിലെ മോഡൽ ടൗണിൽ വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രതി ആര്യനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

വ്യാഴാഴ്ച പാർക്കിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് രാംഫാൽ ആര്യനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി നടപ്പാതയിൽ ഉറങ്ങിക്കിടക്കുന്ന ആളുടെ അടുത്തേക്ക് വരുന്നതും ഷീറ്റ് മാറ്റി ആരെന്ന് ഉറപ്പുവരുത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിൻവാങ്ങിയതിനുശേഷം മടങ്ങി വന്ന് വീണ്ടും യുവാവിനെ മർദിച്ചു. രണ്ട് പേർ ബൈക്കിൽ കാത്തുനിൽക്കുന്നതും പ്രതി ഇതിൽ കയറിപോകുന്നതും ദൃശ്യത്തിലുണ്ട്.

സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമീപത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന് മനസിലാകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.