പ്രതീകാത്മക ചിത്രം
ആഗ്ര : ഉത്തർപ്രദേശിൽ അധ്യാപികയുടെ അർധനഗ്നവിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ നാല് കൗമാരക്കാരെയാണ് അധ്യാപികയുടെ പരാതിയെത്തുടർന്ന് ആഗ്രയിൽ പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ വീഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വ്യാപകമായ ജനരോഷത്തിന് കാരണമായി.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അധ്യാപിക വീട്ടിൽ പ്രത്യേക ക്ലാസ് നൽകിയിരുന്നു. ക്ലാസിൽ പങ്കെടുക്കുന്നതിനായി അധ്യാപികയുടെ താമസസ്ഥലത്ത് എത്തിയ വിദ്യാർഥി അവർ കുളിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അധ്യാപികയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ അധ്യാപിക ഇവരെ അകറ്റി നിർക്കുകയും കൂടിക്കാഴ്ചകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വിദ്യാർഥി അവർക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. തുടർന്ന് ദൃശ്യങ്ങൾ തൻ്റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികൾ പോലീസ് പിടിയിലായത്.
