Photo | AFP

കാന്‍പുര്‍ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് നേടുന്ന താരമായി വിരാട് കോലി. ഇന്ത്യയുടെതന്നെ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് മറികടന്നത്. ലോകതലത്തില്‍ ഇത്രയും റണ്‍സ് നേടുന്ന നാലാമത്തെ ബാറ്ററുമാണ്. 594 ഇന്നിങ്‌സുകളിൽനിന്നാണ് കോലി 27,000 റണ്‍സ് കണ്ടെത്തിയത്. ഇത്രയും റണ്‍സ് നേടാന്‍ സച്ചിന് 623 മത്സരങ്ങള്‍ വേണ്ടിവന്നു.

റിക്കി പോണ്ടിങ്, കുമാര്‍ സങ്കക്കാര എന്നിവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സ് തികച്ചവരാണ്. സങ്കക്കാര 648 ഇന്നിങ്‌സുകളിലും റിക്കി പോണ്ടിങ് 650 ഇന്നിങ്‌സുകളിലുമാണ് ഈ നേട്ടത്തിലെത്തിയത്. 2023 ഫെബ്രുവരിയില്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമായി മാറിയിരുന്നു. അതേവര്‍ഷം ഒക്ടോബറില്‍ത്തന്നെ 26,000 റണ്‍സും പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരേ കാന്‍പുരില്‍ തുടരുന്ന ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. 35 പന്തില്‍ 47 റണ്‍സ് നേടിയ കോലി ഷാക്കിബിന്റെ പന്തില്‍ പുറത്തായി. ആദ്യ മൂന്ന് ദിവസവും മഴ തടസ്സപ്പെടുത്തിയ ടെസ്റ്റില്‍ നാലാംദിനം ഇന്ത്യ 33 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 271-ന് ആറ് എന്ന നിലയിലാണ്. 38 റണ്‍സ് ലീഡ്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സിന് തകര്‍ന്നിരുന്നു.