ജയം രവിയും ആർതിയും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത് ജയം രവി. ആര്‍തിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ നീക്കം. ഭാര്യ ആര്‍തിയായിരുന്നു നടന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. 15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. എന്നാൽ രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും ജയം രവിയുടെ ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു.

ചെന്നൈയിലെ അഡയാർ പൊലീസ് സ്‌റ്റേഷനിൽ ആര്‍തിക്കെതിരെ ജയം രവി പരാതി നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അവരുടെ വീട്ടിൽ നിന്നും തന്നെ പുറത്താക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ നിന്ന് തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയിൽ പൊലീസിനോട് അഭ്യർഥിച്ചു.

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നായിരുന്നു ആര്‍തി പറഞ്ഞത്. ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും താനും മക്കളും നടനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആരതി വ്യക്തമാക്കി.

അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിയമപോരാട്ടത്തിന് ഇറങ്ങുമെന്നും ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്ന് ജയം രവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.