ജഡേജയും അശ്വിനും ബാറ്റിങ്ങിനിടെ. Photo: X@BCCI

ചെന്നൈ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കം പതറിയ ശേഷം ഇന്ത്യ പൊരുതുന്നു. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ 80 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ് ആതിഥേയരായ ഇന്ത്യ. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 112 പന്തില്‍ 102 റണ്‍സുമായി അശ്വിനും 117 പന്തില്‍ 86 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 144-ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്ന് തുടങ്ങിയ ഇരുവരും ടീം സ്‌കോര്‍ 339 കടന്നിട്ടും ക്രീസില്‍ തുടരുന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒഴിച്ചാല്‍, മുന്‍നിര ബാറ്റര്‍മാര്‍ പരാജയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആറു റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, സ്‌കോര്‍ ബോര്‍ഡില്‍ ഒന്നും ചേര്‍ത്തില്ല. 34 റണ്‍സിനിടെ മൂവരും പുറത്തായതോടെ ഇന്ത്യ വന്‍ അപകടം മണത്തു. ടീം സ്‌കോര്‍ 96-ല്‍ നില്‍ക്കേ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും പുറത്തായി. ആദ്യ നാല് വിക്കറ്റും വീഴ്ത്തിയത് ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്‌മൂദ് ആണ്.

41-ാം ഓവറില്‍ ടീം സ്‌കോര്‍ 144-ല്‍ നില്‍ക്കേ ജയ്‌സ്വാളും കെ.എല്‍. രാഹുലും മടങ്ങി. 118 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോര്‍ സഹിതം 56 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നാഹിദ് റാണ ശദ്മാന്‍ ഇസ്‌ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 56 പന്തില്‍ 16 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ സാകിര്‍ ഹസന് ക്യാച്ച് നല്‍കിയും മടങ്ങി. തുടര്‍ന്ന് രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്‌കോര്‍ ഇരുന്നൂറും മുന്നൂറും കടത്തിയത്.

മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യൻ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിന് പരിശീലകകരിയറിലെ ആദ്യടെസ്റ്റാണിത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റുപട്ടികയിൽ ഒന്നാമതുള്ള ഇന്ത്യക്ക്‌ ലീഡുയർത്താനുള്ള അവസരവും. ബംഗ്ലാദേശിനാകട്ടെ, ഈയിടെ പാകിസ്താനെതിരേ നേടിയ വിജയം തുടരാനുള്ള ആവേശവും.ആറുമാസത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഈയിടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് ജയിച്ച ആവേശത്തിലാണ് ബംഗ്ലാദേശ് വരുന്നത്.