പിടിയിലായ യുവതികൾ

പുല്ലാട് (പത്തനംതിട്ട ) : ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 49 ലക്ഷം രൂപയാണ് ഇവർ പത്തനംതിട്ട സ്വദേശിയിൽനിന്ന് തട്ടിയെടുത്തത്.

വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികള്‍ വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസില്‍ പെടാതിരിക്കാനായി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ശാന്തി സാമിന്റെ നാല് അക്കൗണ്ടില്‍ നിന്നായി 49,03,500 രൂപ പലപ്പോഴായി നഷ്ടപ്പെട്ടു.

കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ 2024 ജൂലൈ വരെ പലപ്പോഴായാണ് ഒന്‍പത് അക്കൗണ്ടുകളിലേക്ക് പണം നൽകിയത്. വെണ്ണിക്കുളം സൗത്ത് ഇന്ത്യന്‍ ബാങ്ക്, പുല്ലാട് ഫെഡറല്‍ ബാങ്ക്, കുമ്പനാട് ഓവര്‍സീസ് ബാങ്ക്, വെണ്ണിക്കുളം എസ്. ബി. ഐ. എന്നിവിടങ്ങളില്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്ന അക്കൗണ്ടുകളില്‍നിന്നാണ് പൈസ കൈമാറ്റം ചെയ്യപ്പെട്ടത്.