പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : അമ്മയുടെ മരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ച് വ്യാപാരിയെ 15-കാരന്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ മേഖലയിലാണ് സംഭവം. കേസില്‍ പ്രതിയായ 15-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജഗത്പുരിയില്‍ മോമോ സ്റ്റാള്‍ നടത്തുന്ന കപില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പ്രീത് വിഹാര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. നിരവധി തവണ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കപിലിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തത്.

മെട്രോ സ്‌റ്റേഷന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയായ 15-കാരനെ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതിയായ 15-കാരനും അമ്മയും കപിലിന്റെ ഭക്ഷണശാലയില്‍ ജോലിചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഒരുമാസം മുന്‍പ് 15 കാരന്റെ അമ്മ കടയില്‍വെച്ച് ഷോക്കേറ്റ് മരിച്ചിരുന്നു. ഇതിന് ഉത്തരവാദി കടയുടമയായ കപില്‍ ആണെന്നായിരുന്നു 15-കാരന്റെ ആരോപണം. തുടര്‍ന്ന് അമ്മയുടെ മരണത്തിന് പ്രതികാരമായാണ് 15-കാരന്‍ കപിലിനെ കുത്തിക്കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.