പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണംവരെ കഠിന തടവ്. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽനിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നൽകാനും കോടതി വിധിച്ചു.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടർന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെറുപ്പത്തിൽ അമ്മ മരിച്ചതിനു ശേഷം പിതാവിന്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം അമ്മയുടെ ബന്ധുക്കളോ പിതാവിന്റെ ബന്ധുക്കളോ ഇല്ലാതിരുന്നതിനാൽ ആരോടും പറയാൻ കഴിയാതെ കുട്ടി ക്രൂരത സഹിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ തിരികെ വീട്ടിൽ എത്തുമ്പോൾ പിതാവ് അപായപ്പെടുത്തുമെന്നായിരുന്നു ഭയം.
2023-ൽ 15-ാം വയസ്സിലാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോടു പറഞ്ഞത്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തി വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ പിതാവ് ഒപ്പം കയറി പീഡിപ്പിക്കുകയായിരുന്നു.
പിറ്റേന്നു സ്‌കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടീച്ചർ ചോദിച്ചപ്പോഴാണ് വർഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ ടീച്ചർ ചൈൽഡ് ലൈൻ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവനൈൽ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവർ ഹാജരായി.
