സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിൽനിന്ന് | Screengrab: x.com/Mumbaikhabar9

മുംബൈ : ബീഫ് കൈവശം വെച്ചെന്നാരോപിച്ച് തീവണ്ടിയില്‍വെച്ച് വയോധികനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ഇവരെ വീണ്ടും അറസ്റ്റുചെയ്യുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ കവര്‍ച്ച, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍കൂടി ചുമത്തിയതോടെ തിങ്കളാഴ്ച ഇവരുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍നിന്നുള്ള 72-കാരനായ അഷ്‌റഫ് അലി സയ്യിദ് ഹുസൈനെ ഓഗസ്റ്റ് 28-ന് ദുലെ-മുംബൈ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഒരു സംഘം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഓഗസ്റ്റ് 31-ന് ദുലെയില്‍നിന്നുള്ള ആകാശ് അവ്ഹാദ് (30), നിതേഷ്അഹിരെ (30), ജയേഷ് മൊഹിതെ (21) എന്നിവരെ അറസ്റ്റുചെയ്തു.

അടുത്തദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് വന്നവരായിരുന്നു ഇവർ.