കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത എറണാകുളം കൊങ്ങോർപ്പിള്ളി ഇമ്മാനുവലിന്റെയും മരിയയുടെയും മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ ഇവരുടെ ഒരു വയസ്സുള്ള മകനെ തോളിലേന്തി വിതുമ്പുന്ന ഇമ്മാനുവലിന്റെ അച്ഛൻ ജോർജ്

കരുമാല്ലൂര്‍ (എറണാകുളം): പക്വതയില്ലാതെചെയ്ത കടുംകൈയില്‍ ഇമ്മാനുവലും മരിയയും ജീവനൊടുക്കിയപ്പോള്‍ അനാഥരായത് ഒന്നര വയസ്സുകാരന്‍ ആദമും പിറന്നിട്ട് 30 ദിവസം മാത്രമായ കുഞ്ഞനുജനും. ഇമ്മാനുവലിന്റെയും മരിയയുടെയും ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോഴും ബന്ധുക്കളുടെ ഉള്ളില്‍ മക്കളെക്കുറിച്ചുള്ള ചിന്തയായിരുന്നു, പേരുപോലും വിളിച്ചിട്ടില്ലാത്ത ചോരക്കുഞ്ഞിനും ആദമിനും ഇനി ആരുണ്ട് എന്നോർത്ത്.

ശനിയാഴ്ച രാത്രിയാണ് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനു സമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ മരിയഭവനില്‍ ഇമ്മാനുവലും ഭാര്യ മരിയ റോസും മരിച്ചത്. അയല്‍ക്കാരനുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ മുറിയിലേക്കുകയറിയ മരിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് ഇമ്മാനുവലും ആശുപത്രിയില്‍ തൂങ്ങിമരിച്ചു.

എറണാകുളം മുളവുകാട് സ്വദേശിയായ ഇമ്മാനുവല്‍ മാതാപിതാക്കളായ ജോര്‍ജും ബേബിയുമൊരുമിച്ച് നാലുവര്‍ഷം മുന്‍പാണ് കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്. ആദ്യം കീരംപിള്ളിയിലായിരുന്നു താമസം. പിന്നീടാണ് മനയ്ക്കപ്പറമ്പിനു സമീപത്തേക്ക് മാറിയത്.

ഇതിനിടെ കൂനമ്മാവ് സ്വദേശിനി മരിയ റോസിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍, ഈ വിവാഹത്തിന് മരിയയുടെ കുടുംബത്തിന് സമ്മതമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇരു കുടുംബങ്ങളും തമ്മില്‍ അത്ര അടുപ്പത്തിലല്ലായിരുന്നു. എങ്കിലും ഇന്റീരിയര്‍ ഡിസൈനറായ ഇമ്മാനുവലുമൊരുമിച്ച് മരിയ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് നാടിനെതന്നെ സങ്കടത്തിലാക്കിയ ഈ ദുരന്തമുണ്ടായത്.

സംഭവമറിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിലെത്തുമ്പോള്‍ കാണുന്നത് പുതപ്പിനുള്ളില്‍ അമ്മയുടെ നെഞ്ചിലെ ചൂടിനായി കരയുന്ന കുഞ്ഞിനെയും ഒന്നുമറിയാതെ അപ്പാപ്പന്റെ തോളില്‍ കിടക്കുന്ന ഇമ്മാനുവലിനെയുമാണ്. ഇനിയുള്ള ദിവസങ്ങളില്‍ പ്രായമായ അപ്പാപ്പനും അമ്മാമ്മയുമായിരിക്കും അവരുടെ സംരക്ഷകര്‍.