പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ജി.എസ്.ടി. പരിശോധന. റസ്റ്റോറന്റ് മേഖലയിൽ നടക്കുന്ന വ്യാപക നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആറു മാസമായി മേഖലയിലെ ചില സ്ഥാപനങ്ങളെ സംസ്ഥാന ജി.എസ്.ടി. വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് 42 ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമസ്ഥന്മാരുടെയും ബിസിനസ് പങ്കാളികളുടേയും വീടുകളിലും ഇതോടൊപ്പം പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം വെട്ടിച്ച തുകയും അത്ര തന്നെ തുക പിഴയും ഇത്രയും നാളത്തെ പലിശയും അടച്ചാല്‍ മാത്രമേ ഈ കേസ് അവസാനിക്കൂവെന്നാണ് അധികൃതർ നൽകുന്ന വിവരം.
പലരും ക്യാറ്ററിങ്, കല്യാണങ്ങൾ, പാര്‍ട്ടികള്‍, വ്യാപാര മേളകള്‍ എന്നിവിടങ്ങളിലും ഭക്ഷണം നൽകുന്നുണ്ടെങ്കിലും അതൊന്നും കണക്കിൽ കാണിക്കാറില്ല. കഴിഞ്ഞ മേയിൽ ആക്രി സ്ഥാപനങ്ങളില്‍ ‘ഓപ്പറേഷന്‍ പാം ട്രീ’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 250 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ ഓപ്പറേഷൻ.
