വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ അക്രമികളുടെ ദൃശ്യം

കൊച്ചി: തമിഴ്‌നാട്ടിൽ മലയാളി യാത്രക്കാർക്ക് നേരേയുണ്ടായ ആക്രമണത്തിൽ നാല് പേരെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂർ സ്വദേശികളായ വിഷ്ണു രമേഷ് ബാബു, അജയകുമാർ, ശിവദാസ് എന്നിവരാണ് പിടിയിലാത്. ഹവാല ഇടപാടിൽ വാഹനം മാറി അക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കസ്റ്റ‍‍ഡിയിലെടുത്തവരിൽ വിഷ്ണു മദ്രാസ് റെജിമെന്റ് 21-ാം ബെറ്റാലിയനിലെ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിലെത്തിയ ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല.

കുഴൽപണമുണ്ടെന്ന് ധാരണയിൽ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പേലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നി​ഗമനം. സൈനികൻ ഇതിൽ ഉൾപ്പെട്ടതെങ്ങനെയെന്നതിൽ വ്യക്തതയില്ല. ഇയാളുടെ പേരിൽ മറ്റു കേസുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കേസിൽ പത്തിലധികം പേർ നേരിട്ട് പങ്കെടുത്തതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചി-സേലം ദേശീയപാതയിൽ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കൾക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കൾ പുറത്തുവിട്ടിരുന്നു.

മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ യുവാക്കൾ പെട്ടെന്ന് കാർ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടർന്ന് മീറ്ററുകൾക്ക് അകലെയുണ്ടായിരുന്ന തമിഴ്‌നാട് പോലീസ് സംഘത്തെ വിവരമറിയിക്കുകയുംചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് നാട്ടിലെ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കാൻ പോയപ്പോൾ മോശം സമീപനമാണുണ്ടായതെന്നും യുവാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.