രാഹുൽ ഗാന്ധി

കല്പറ്റ: റായ്ബറേലിയിലോ, വയനാട്ടിലോ എവിടെയാണ് എം.പി.യായി തുടരുക എന്ന ആകാംക്ഷയ്ക്കിടെ, രാഹുൽഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണപരിപാടി. വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാനാണ് രാഹുലെത്തുന്നത്. പക്ഷേ, നന്ദിപറയൽ ചടങ്ങ് മണ്ഡലത്തിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്‌പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം. എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. പക്ഷേ, യു.പി.യിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ രാഹുൽ റായ്ബറേലിയിൽതന്നെ തുടരാൻ നിർബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തിൽ 17-നകം അന്തിമതീരുമാനമെടുക്കണം.

ബുധനാഴ്ച വോട്ടർമാർക്ക് നന്ദിപറയൽ മാത്രമേ ഉണ്ടാവൂ. ഇക്കാര്യത്തിൽ ‌ഒരു പ്രഖ്യാപനവുമുണ്ടാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. വയനാട് നിലനിർത്തണമെന്ന പൊതുവികാരം ഡൽഹിയിൽ രാഹുൽഗാന്ധിയെ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. രാഹുൽ ഒഴിയുകയാണെങ്കിൽ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്. രാഹുൽ നിലപാട് വ്യക്തമാക്കാത്തതിനാൽ എന്താകും സംഭവിക്കുകയെന്നതിൽ അവ്യക്തത തുടരുകയാണ്.

യു.ഡി.എഫിന്റെ നേതൃത്വത്തിൽ വൻ സ്വീകരണപരിപാടിയാണ് ഒരുക്കിയിട്ടുള്ളതെന്ന് നേതാക്കൾ അറിയിച്ചു. രാവിലെ 10.30-ന് സ്വീകരണയോഗത്തിൽ പങ്കെടുത്തശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്പറ്റയിൽ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്താണ് പരിപാടി. കോൺഗ്രസ് പ്രവർത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും. സ്വീകരണകമ്മിറ്റി യോഗത്തിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എം.എൽ.എ.മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. വിശ്വനാഥൻ, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, പി. പ്രഭാകരൻ നായർ, ജോസഫ് കളപ്പുരയ്ക്കൽ, വിനോദ് കുമാർ, എം.എ. ജോസഫ്, പ്രവീൺ തങ്കപ്പൻ, കെ.വി. പോക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.