ശശി തരൂർ

തിരുവനന്തപുരം: 2014 -ന്റെ തനിയാവർത്തനം, തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം. കേന്ദ്ര മന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി കോൺ​ഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക്.

11281 വോട്ടിന്റെ ലീഡോടെയാണ് തരൂർ മുന്നിട്ടു നിൽക്കുന്നത്. ഇതിനകം തരൂർ നേടിയത് 336560 വോട്ടുകളാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാംസ്ഥാനത്തുമാണ്.

തുടക്കത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്പോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 2014- ലേതിന് സമാനമായിരുന്നു ഇത്തവണയും. തുടക്കഘട്ടങ്ങളിൽ പിന്നോട്ട് പോയ തരൂർ അവസാന ലാപ്പിലായിരുന്നു ഫിനിഷ് ചെയ്തത്.

ഇക്കുറി പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കാകുലരാക്കിയിരുന്നു. 66.47 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. 2019ല്‍ 73.45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് ഈ വലിയ കുറവ്.

2019-ൽ 416131 വോട്ടോടെ ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് തരൂർ വിജയം സ്വന്തമാക്കിയത്. ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരന് 316142 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർഥി .സി.ദിവാകരൻ 258556 വോട്ടുകളുമാണ് അന്ന് നേടിയത്.