പ്രതീകാത്മക ചിത്രം

മേയ് മാസത്തില്‍ മൂന്നാറില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. മേഖലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കഴിഞ്ഞമാസം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അവധിക്കാലം ആരംഭിച്ചെങ്കിലും ഏപ്രില്‍ പകുതിവരെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍, കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് മേഖലയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഈ പാസ് ഏര്‍പ്പെടുത്തിയതും മൂന്നാറിന് അനുഗ്രഹമായി.

മൂന്നാര്‍, മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, ഇരവികുളം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ മേയ് മാസത്തില്‍ 1,00,200 പേര്‍ സന്ദര്‍ശനം നടത്തി. 2023 മെയില്‍ എഴുപതിനായിരത്തില്‍ താഴെയായിരുന്നു സന്ദര്‍ശകരുടെ എണ്ണം.

വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ (രാജമല) സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞമാസം 1,05,000 പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. സന്ദര്‍ശകരുടെ എണ്ണത്തിലെ സര്‍വകാല റെക്കോഡാണിത്. 2006 ഓഗസ്റ്റിലെ നീലക്കുറിഞ്ഞി സീസണില്‍ 83,000 പേര്‍ രാജമല സന്ദര്‍ശിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ദിവസേന 2,880 പേര്‍ക്കാണ് പാര്‍ക്കില്‍ പ്രവേശനം നല്‍കുന്നത്. എന്നാല്‍, തിരക്ക് വര്‍ധിച്ചതോടെ ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. മൂന്നാര്‍-മറയൂര്‍ റൂട്ടിലെ ലക്കം വെള്ളച്ചാട്ടം അരലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചു. പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലും മാട്ടുപ്പട്ടി, കുണ്ടള ബോട്ടിങ് സെന്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് സന്ദര്‍ശകര്‍ ബോട്ടിങ് നടത്തിയത്.