അരവിന്ദ് കെജ്‌രിവാൾ | Photo: PTI

‘ഞായറാഴ്ച ഞാൻ തിഹാർ ജയിലിലേക്ക് മടങ്ങും. ഇക്കൂട്ടർ എത്രനാൾ എന്നെ ജയിലിലടയ്ക്കുമെന്ന് അറിയില്ല. രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഞാൻ ജയിലിൽ പോകുന്നതെങ്കിൽ എനിക്ക് അഭിമാനമുണ്ട്

ന്യൂഡൽഹി: ജൂൺ രണ്ടിന് തിഹാർ ജയിലിൽ കീഴടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഞായറാഴ്ച വൈകീട്ട് മൂന്നിന് വസതിയിൽ നിന്നും ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

തന്റെ ശരീരം അടുത്തിടെ ​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വൈദ്യപരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ട്. ജയിലിൽ പോയതിന് ശേഷം തന്റെ ശരീരഭാരം പത്ത് ശതമാനത്തോളം കുറഞ്ഞു. ഇടക്കാല ജാമ്യത്തിന് പുറത്തിറങ്ങിയ ശേഷവും ഭാരം കൂടുന്നില്ല. ശരീരഭാരം കുറയുന്നത് ഏതെങ്കിലും രോ​ഗത്തിന്റെ ലക്ഷണമായിരിക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

‘തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സുപ്രീംകോടതി എനിക്ക് 21 ദിവസമാണ് അനുവദിച്ചത്. ഞായറാഴ്ച ഞാൻ തിഹാർ ജയിലിലേക്ക് മടങ്ങും. ഇക്കൂട്ടർ എത്രനാൾ എന്നെ ജയിലിലടയ്ക്കുമെന്ന് അറിയില്ല. രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഞാൻ ജയിലിൽ പോകുന്നതെന്നതിൽ എനിക്ക് അഭിമാനമുണ്ട്. അവർ എന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ചു. നിശ്ശബ്ദനാക്കാൻ ശ്രമിച്ചു. ജയിലിലായിരുന്ന സമയത്ത് അവർ എന്റെ മരുന്നുകൾ നിർത്തിവച്ചു’, കെജ്‌രിവാള്‍ പറഞ്ഞു.