പ്രതീകാത്മക ചിത്രം
ആനകളുടെ മൂന്നുമീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ. ആനകൾക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം. ചൂടു കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണമെന്നും ഉത്തരവിലുണ്ട്.
കൊച്ചി: ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്ന, മിക്കവാറും അപ്രായോഗികമായ നിർദേശവുമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലർ. തൃശ്ശൂർ പൂരത്തിന് ഒരാഴ്‌ച മാത്രം ബാക്കിയിരിക്കെയാണ് ആനയെഴുന്നള്ളിപ്പുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിർദേശപ്രകാരം തേക്കിൻകാട് മൈതാനത്തിൽ പൂരം നടക്കുമ്പോൾ സ്വരാജ് റൗണ്ടിനു പുറത്താകും തീവെട്ടിയും മേളവും!.
ആനകളുടെ മൂന്നുമീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ. ആനകൾക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം. ചൂടു കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണമെന്നും ഉത്തരവിലുണ്ട്.
ഇത്തവണത്തെ ചൂടു കൂടിയ അന്തരീക്ഷമാണ് നിയന്ത്രണം കൂടുതൽ കർശനമാക്കാൻ കാരണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്സവങ്ങളുടെ തിരക്കു കൂടിയതും ഇതിന് കാരണമായി. എഴുന്നള്ളിപ്പിനിടെ ആനകൾ ഓടുന്ന സംഭവം പതിവായതും പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായി.
ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സർക്കാർ അറിയിച്ചിരുന്നു. ഒരാനയെ ഉത്സവത്തിൽനിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോളായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഉത്സവാഘോഷങ്ങൾക്കു, കുറഞ്ഞത് 12 മണിക്കൂർമുൻപ്, ചുരുങ്ങിയത് മൂന്ന് വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന സമിതി ഓരോ ആനയെയും പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. കൂടാതെ ആന ഇടഞ്ഞാൽ ക്യാപ്ചർ ബെൽറ്റ്, ലോഹത്തോട്ടി തുടങ്ങിയ അനുമതിയില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം.
നിർദേശം ലംഘിച്ചാൽ ഈ വർഷത്തെ തുടർന്നുള്ള ഉത്സവങ്ങളിൽനിന്ന് ആനയെ വിലക്കുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.
നിർദേശം പാലിക്കാത്ത ഉത്സവങ്ങൾക്ക് തുടർവർഷങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിക്കില്ല.
