കെ. കവിതയെ ഇ.ഡി. അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു. | ചിത്രം: എ.എൻ.ഐ.

കേസില്‍ കൂട്ടുപ്രതിയായ ബുചി ബാബുവിന്റെ ഫോണില്‍നിന്നും കണ്ടെടുത്ത ചാറ്റിന്റെ അടിസ്ഥാനത്തിലാണ് കവിതയെ സി.ബി.ഐ. ചോദ്യംചെയ്തത്.

ന്യൂഡല്‍ഹി: ഭാരത രാഷ്ട്ര സമിതി (ബി.ആര്‍.എസ്.) നേതാവ് കെ. കവിതയെ തിഹാര്‍ ജയിലിനുള്ളില്‍ അറസ്റ്റുചെയ്ത് സി.ബി.ഐ. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.ബി.ഐ. കവിതയെ അറസ്റ്റുചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ കഴിഞ്ഞ ശനിയാഴ്ച ജയിലിനുള്ളില്‍വെച്ച് സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46-കാരിയായ കെ. കവിത. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാര്‍ട്ടിയായ ആംആദ്മിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഹൈദരാബാദിലെ ബാന്‍ജറ ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് സി.ബി.ഐ. തിഹാര്‍ ജയിലിനുള്ളില്‍വെച്ച് കവിതയെ ചോദ്യംചെയ്തത്.

കേസില്‍ കൂട്ടുപ്രതിയായ ബുചി ബാബുവിന്റെ ഫോണില്‍നിന്ന് കണ്ടെടുത്ത ചാറ്റിന്റെ അടിസ്ഥാനത്തിലാണ് കവിതയെ സി.ബി.ഐ. ചോദ്യംചെയ്തത്. അതേസമയം, കേന്ദ്ര ഏജന്‍സികള്‍ തന്റെ വ്യക്തപരവും രാഷ്ട്രീയപരവുമായ ജീവിതം താറുമാറാക്കാനാണ് ശ്രമിക്കുന്നതെന്ന കവിത കോടതിയില്‍ വ്യക്തമാക്കി. വക്കീല്‍ മുഖേനയാണ് കവിത കോടതിക്ക് തുറന്ന കത്ത് നല്‍കിയത്.

ഞാന്‍ ഇരയാണ്. എന്റെ വ്യക്തിജീവിതവും പൊതുജീവിതവും ഉന്നംവെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചുറ്റും നടക്കുന്നത്. വാര്‍ത്താചാനലുകളിലെല്ലാം എന്റെ മൊബൈല്‍ഫോണ്‍ കാണിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലേക്കുള്ള പരസ്യമായ കടന്നുകയറ്റമാണിത്. എല്ലാ അന്വേഷണ ഏജന്‍സികളുമായും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. ഞാന്‍ നശിപ്പിച്ചു എന്ന് ഇ.ഡി. അവകാശപ്പെടുന്ന എല്ലാ മൊബൈല്‍ഫോണുകളും കൈമാറാന്‍ തയ്യാറാണെന്നും വക്കീല്‍ മുഖേന കോടതിക്ക് കൈമാറിയ കത്തില്‍ കവിത പറയുന്നു.