അരവിന്ദ് കെജ്‍രിവാൾ | Photo: Press Trust of India

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിലെ ഇ.ഡി. അറസ്റ്റിനെതിരെ എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം തകര്‍ന്നുവെന്ന് ബി.ജെ.പി. എം.പി. സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. കെജ്‌രിവാളിനെ ‘സ്വയം പ്രഖ്യാപിത സത്യസന്ധന്‍’ എന്നും അദ്ദേഹം പരിഹസിച്ചു.

‘ആം ആദ്മി പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം തകര്‍ന്നു. സ്വയം പ്രഖ്യാപിത സത്യസന്ധന്റെ (അരവിന്ദ് കെജ്‌രിവാളിനെ പരോക്ഷമായി പരാമര്‍ശിച്ച്) സ്വഭാവവും വസ്തുതകളാലും തെളിവുകളാലും തകര്‍ക്കപ്പെട്ടു. ഇതൊരു സാധാരണ സംഭവമല്ല. കാരണം, അദ്ദേഹം ജാമ്യം തേടിയല്ല, മറിച്ച് അറസ്റ്റിനെ തന്നെ ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.’ -ത്രിവേദി പറഞ്ഞു.

‘ഒരു കുറ്റവാളി എല്ലായ്‌പ്പോഴും കുറ്റവാളിയാണ്. ഇന്ത്യയിലെ നിയമങ്ങള്‍ രാജ്യത്തെ എല്ലാവരും പിന്തുടരണം. ഇന്ന് ബഹുമാനപ്പെട്ട കോടതി എ.എ.പിയുടെ സംഘത്തലവനുനേരെ കണ്ണാടി കാണിച്ചിരിക്കുകയാണ്. ഇ.ഡി. ശേഖരിച്ച തെളിവുകള്‍ പറയുന്നത് അരവിന്ദ് കെജ്‌രിവാളാണ് സൂത്രധാരന്‍ എന്നാണ്. എ.എ.പിയുടെ നിലപാട് തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു.’ -സുധാംശു ത്രിവേദി എക്‌സില്‍ കുറിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി. അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ടഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്‌രിവാളിന്റെ വാദം കോടതി തള്ളിയത്.

മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡി.അറസ്റ്റ് ചെയതത്. ഏപ്രില്‍ 15 വരെ കെജ്‍രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.