പ്രതീകാത്മക ചിത്രം

കണ്ണൂര്‍; പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി.പി.എം അനുഭാവികളാണെന്നാണ്‌ സൂചന.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം.